12/07/2009

കാറ്റിലുണ്ടച്ഛനെന്നമ്മ..


ചുരം താണ്ടിയ പാണ്ടിക്കാറ്റ്‌
പനമ്പട്ടച്ചെവിയിലൂതി
അമ്മയുടെ ചുണ്ടില്‍
പതിഞ്ഞയീണത്തില്‍ കുമ്മി
മെലിഞ്ഞ വിരലില്‍ താളം
ഒച്ച മറന്ന കാതില്‍
മണമകന്ന മൂക്കില്‍
തിമിരക്കണ്ണില്‍
നിറഞ്ഞും കവിഞ്ഞും കാറ്റ്‌

വൃശ്ചികപ്പൂരാടം
അച്ഛന്റെ ജന്മനാള്‍
മറന്നില്ലമ്മ

കുഞ്ഞിക്കാല്‍ ചവിട്ടി
നീ കിക്കിളിയേറ്റവേ
നിറവയര്‍ നിലംപടിഞ്ഞു
നാക്കിലയില്‍
പിറന്നാ‍ളിനിക്കും
വാത്സല്യക്കാറ്റ്‌'

മറക്കില്ല മകളെന്റെ ജന്മനാള്‍'
അച്ഛന്‍ സ്വകാര്യം പറഞ്ഞതും
അരുമയായ്‌ നീയന്നു പിറന്നതും
തെറ്റാത്തൊരുണ്ണിപ്പിറന്നാള്‍ക്കഥ
എന്നും നിനക്കു മുത്തശ്ശിക്കഥ

കഥയായ്‌ നിറഞ്ഞും അലിഞ്ഞും
ഇപ്പൊഴും വൃശ്ചികക്കാറ്റിലമ്മ
അമ്മ മറന്നൊരു നാളുമാത്രം
മറക്കാന്‍ മറക്കാത്തൊരോര്‍മ്മ മാത്രം

(സാകേതം ഓണപ്പതിപ്പ്‌ (2007))



No comments:

Post a Comment