Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

6/01/2010

മയില്‍പ്പീലിത്തുറുകണ്ണ്‌










ഏരിക്കര ,
നീലൂരിപ്പൊന്ത
തുറുകണ്ണന്‍ പുള്ളിപ്പുലി
ചെങ്കല്ലുരച്ചു മിനുങ്ങും തവല*
കൈവളക്കലപില
മിന്നും മുക്കു മൂക്കുത്തി
കടും നിറപ്പുള്ളിച്ചേല
കണങ്കാല്‍ കൊലുസ്സ്‌
മയിലാള്‍‍,പാപ്പാള്‍,വള്ളി,മുനിയമ്മ..

കോളനിക്കിണറോരം
പെണ്‍പഞ്ചായത്ത്‌
കണ്ണയ്യന്‍ പൊട്ടച്ചി* പെണ്ണായ കത
നാകേലന്‍ പൊഞ്ചാതിക്ക്‌*
നാലു ക്ളാസ്സ്‌ പടിച്ച പവറ്
‍കമ്പനിവേലക്കുപോണ ചിന്നത്തായി
തെന്നംതോപ്പില്‍
പുലിക്കണ്‍മിനുക്കം
മയിലാള്‍,മുനിയമ്മ,വള്ളി

നട്ടുച്ചപ്പെരുവഴി
ഈര്‍ക്കിലിമൂക്കുത്തിക്കുവേര്‍പ്പുമിനുക്കം
തവലത്തണ്ണി കലപിലകലപില
പനങ്കാടപ്പുറംപുലിവാലിളക്കം
മയിലാള്‍,മുനിയമ്മ.....

പെരുവഴിയോരം
തണ്ണിത്തവലപ്പാമ്പു വരിശ*
ചേലത്തൊട്ടില്‍ത്താലാട്ട്‌
പന്തല്‍പുറമേ പുലിക്കാല്‍പതുക്കം
മയിലാള്‍...

പെരുമരച്ചോട്‌
‍പുലിക്കണ്‍പെരുക്കം
പീലിത്തുറുക്കണ്‍പെരുക്കം
മയില്‍പീലിത്തുറുക്കണ്‍പെരുക്കം
പപ്പാള്‍,വള്ളി,മുനിയമ്മ.....

തവല- പിത്തളക്കുടം; പൊട്ടച്ചി - പെണ്‍കുട്ടി ; പൊഞ്ചാതി - ഭാര്യ വരിശ - വരി

(കേരളകൌമുദി ദിനപത്രം)

(photo courtesy google)

5/24/2010

അമ്മപ്പൂതങ്ങള്‍
















പറയന്റെ കുന്നും പാറക്കെട്ടൂം
പതുങ്ങാന്‍ പാഴിടവഴിയും
നഷ്ടപ്പെട്ടൊരു പാവം പൂതം
കൊയ്ത്തില്ലാവയല്‍ കണ്ടു
മാറു ചുരന്നൂരാകെത്തെണ്ടി
പൊന്നുണ്ണിയെത്തേടി

ഒരു ചീന്തു മല്ലും
ഉരിയ പഴയരിയും
നാണക്കേടിന്റെ കോലവും ബാക്കി

കാലം കരിങ്കോലം കെട്ടിച്ച
പുത്തന്‍ പൂതങ്ങളാടുമ്പോള്‍
ഉണ്ണികള്‍ക്കെന്തിനീയോമനപ്പൂതം?
ഓട്ടുചിലമ്പിന്റെയൊച്ചയടക്കീ
നാട്ടുചെമ്മണ്ണാല്‍ നിറമുടി ചിക്കീ
കണ്ണുനീരിന്‍പെരുഞ്ചിറകെട്ടീ
കാലങ്ങളെത്രയോ കാത്തിരുന്നൊരാ
കരളിന്‍ പിടച്ചില്‍കേട്ടതാര്‌?
ഒന്നല്ലൊരുപാടുണ്ണികളേക്കൊടു-
ത്താശയടക്കിയതേതു നങ്ങേലി??

(കലാകൌമുദി വാരിക)

(photo courtesy google)

5/23/2010

അലക്ക്‌















നിറുകയില്‍
‍വേനല്‍ തിളച്ച നട്ടുച്ചയ്ക്ക്‌
മുന്നറിയിപ്പില്ലാതെ
അലക്കുയന്ത്രം അനങ്ങാതായി.

കറങ്ങിമടുത്ത അഴുക്കിന്‌
അടിത്തട്ടില്‍ വിശ്രമം.
ജാക്കറ്റില്‍നിന്നൊരു ഹുക്കും
പോക്കറ്റില്‍ നിന്നൊരു തുട്ടും
പതനുരയില്‍ താഴേയ്ക്ക്‌.

തുണികള്‍ വ്യാകുലരായി
യന്ത്രം ധ്യാനത്തിലും

ഉഷ്ണം പഴുപ്പിച്ച ഉടലുകള്‍
അകായില്‍ ഉറകളൂരി
ഊഴം കാത്ത്‌ പെരുകുന്ന ഉറകള്‍
‍കുതിര്‍ന്ന ഉടലുകള്‍
പ്രാചീനമൊരു വംശസ്മൃതിയില്‍
സാകല്യം.
യന്ത്രസമാധി.

അന്തിയ്ക്കറച്ചു നില്‍ക്കാതെ
'അമ്രാളേ' വിളിയില്ലാതെ
തലമുറകള്‍ക്കപ്പുറത്തുനിന്നെത്തി
ഉള്ളും ഉടലും ഉറകളും
ഒന്നൊന്നായലക്കി
ആവാഹിച്ചടങ്ങിയവനെ
അരുമയോടെ നോക്കി
അവള്‍ പടിയിറങ്ങുമ്പോള്‍
വെളുത്തിരുന്നു.

(മാധ്യമം ആഴ്ചപ്പതിപ്പ്‌ )

(photo courtesy google)

5/22/2010

വീടില്ലാക്കുഞ്ഞുങ്ങള്‍















പിരിയുംനേരം

പതിവുചുംബനം ഉണ്ടായില്ല
ഒന്നുകൈവീശിയില്ല
പകരമൊരു ചോദ്യം
നമുക്കൊരു കുഞ്ഞു വേണ്ടേ?
നമ്മുടെ മാത്രം കുഞ്ഞ്‌ ..

പോറ്റിക്കൊള്ളാം പെറ്റോളു
ഞാന്‍ ഏറ്റു
അമ്മ നീ ഞാന്‍ അച്ഛന്‍
തിരിച്ചുമാവാം

നമ്മുടെ കുഞ്ഞുങ്ങള്‍!
*പുഞ്ചിരിക്കതിര്‍ ചുണ്ടുകള്‍
സ്വപ്നം മയങ്ങും കണ്ണുകള്‍
കനകച്ചിലങ്കയണിഞ്ഞ*
കുഞ്ഞിക്കാലടിച്ചെത്തങ്ങള്‍
നിറയ്ക്കാം വീടകമെല്ലാം നമുക്ക്‌

എന്റെ വീട്‌? അതോ നിന്റെയൊ?

**കാവ്യനര്‍ത്തകി



(സാകേതം മാസിക)

5/20/2010

ശിവം







ദൂരഭാഷിണിക്കിരുപുറം നമ്മെ
ചൂഴ്‌ന്നു നില്‍പ്പൂ മഹാമൗനമേഘം
ഇടയില്‍ ശാന്തം, കടല്‍ ശ്യാമനീലം
അടി, ഇരമ്പുന്നൊരുഷ്ണപ്രവാഹം
അടരുമോരോനിമിഷവും ചേര്‍ത്തുള്ള
തുടലുകൊണ്ടു നീ നിന്നെ ബന്ധിച്ചുവോ?

ഇനിയ വാക്കായി ഞാന്‍ നിന്നില്‍ നിറയവെ
ഇനിയുമെന്തീ നിശ്ശബ്ദത? നെഞ്ചിലെ-
നിഭൃതകാമമഗ്നിസ്ഫുടം ചെയ്ത നിന്‍
പ്രണയവാങ്മയം പ്രിയനായ്‌ പകര്‍ത്തുക

സ്വയമടങ്ങിയൊടുങ്ങുവാന്‍ സതിയല്ല
മൃതിയുമമൃതവും നീ വശ്യമോഹിനി
ഭവതപസ്സില്‍ നീ നര്‍മ്മദയാവുക
തപനമുക്തയായ്‌ ഉമയായുണരുക
ചടുലനര്‍ത്തനം ചെയ്യുന്ന ചുവടുമായ്‌
ജടയില്‍ ഗംഗയായ്‌ പെയ്തിറങ്ങീടുക.

എന്റെ വാഗ്‌രേതസ്സു ഹവ്യമാക്കീടുക
ഉള്ളിലെത്തീയിനു ഭോജ്യമാക്കീടുക
ഉറയുന്ന മേഘമൗനത്തെയുരുക്കുക
ഉയിര്‍കൊണ്ട വാക്കായി നീ പകര്‍ന്നാടുക.

(ജനകീയപത്രം)

(photo courtesy google)

5/15/2010

വിരുന്ന്















വേനല്‍ചപ്പ്‌ എരിഞ്ഞമര്‍ന്ന
നനഞ്ഞ ചാമ്പലില്‍
പാതിയുടല്‍ മറച്ചുറങ്ങിയ
പാണ്ടന്‍പട്ടി
പതിവില്ലാതെ
ഉച്ചത്തില്‍ മോങ്ങിയത്‌
പുറകിലെ തൊടിയില്‍
കുത്തിച്ചുടാനെ കേട്ടാണോ
എന്നു തിട്ടമില്ലാഞ്ഞു
പൊട്ടി വന്ന
കൊക്കരക്കൊ ഉള്ളിലടക്കി
പുള്ളിച്ചിയേം മക്കളേം
ഉണര്‍ത്താതെ
കൂടിന്റെ
ഇത്തിരിപ്പാളി വെട്ടത്തിലേക്കു
പൂവന്‍ എത്തിച്ചു നോക്കി.

മുത്തശ്ശി മാവില്‍
കൂടൊഴിയുന്ന കലപില .
കാളിപ്പയ്യ്‌ ചുരന്നതും മറന്ന്
മുഖമുയര്‍ത്തി വാട്ടം പിടിച്ചു.
വിളിക്കേണ്ടോരുടെ കണക്കെടുത്ത്‌
ആഞ്ഞിലിക്കൊമ്പിലെ കാക്കച്ചി
പടിക്കലേക്കു ചെരിഞ്ഞു നോക്കി.

പയ്യും പൂവനും
പുള്ളിച്ചിയും പാണ്ടനും
വിരുന്നു മണത്തു.
ക്ഷമയോടെ കാത്തു.

ഇളംതിണ്ണയില്‍
‍വെറ്റിലയും കോളാമ്പിയും
ഒന്നിച്ചു വരണ്ടു.
പടിഞ്ഞാറേത്തൊടിയില്‍
വേനല്‍ ചപ്പു
പിന്നെയും ആളിയടങ്ങി .
ഉടയോനില്ലാമണിയൊച്ചകളില്‍
കാക്കക്കരച്ചില്‍ മുങ്ങിപ്പോയി .

പിന്നെയെപ്പോഴോ
അജ്ഞാതരായ
അനേകം അതിഥികള്‍
വിരുന്നുപുരയില്‍
നിശ്ശബ്ദമായി
വിരുന്നു തുടങ്ങി,
ആതിഥേയനില്ലാതെ...

(സമകാലീനമലയാളം)

(photo courtesy google)

2/23/2010

പച്ച- ഒരു സവർണ്ണ ഫാസിസ്റ്റ്‌ ദംശനം






















ഹരിതമാണു
നിറം
മരതകമണിയുക .
കൂട്ടുകാരന്‍,
ജ്യോതിഷം ഹോബിയാക്കിയോന്‍ .

വിറയ്ക്കുംവലംകൈച്ചെറുവിരലില്‍
പച്ചതന്‍ സൗമ്യദംശനം.
ചിത്രോടക്കല്ലിന്‍പിന്നില്‍
മറയും വാല്‍പ്പച്ച
തെളിയും കണ്‍പച്ച
കല്‍വിളക്കിന്‍ ചോട്ടില്‍
എണ്ണയിഴുകും മണ്ണിന്‌
ഗ്രഹണവിഷവീര്യം

മിഴിഞ്ഞു മലര്‍ന്നൊരിടംകണ്ണില്‍
ഊഞ്ഞാലാടും വള്ളിപ്പച്ച
ചുവന്നൂര്‍ന്നേവീണു ചിന്നീ
വലംകണ്ണില്‍ സന്ധ്യാംബരം
കാവിനുമപ്പുറം
മേടപ്പാടവരമ്പ്‌
കൊന്നക്കൊമ്പില്‍
മേഘച്ചേക്ക

പച്ചയില്‍ കണ്മിഴിക്ക്‌,
മുറിവൊക്കെയും മറക്ക്‌ .
ഇടവഴിയില്‍
കാല്‍വിരലിരടിയ നോവില്‍
ഇലച്ചാര്‍ ഇറ്റിക്കേ
അമ്മ

വിരലില്‍ സൌമ്യം ചിരിയണിഞ്ഞൂ
മരതകപ്പച്ച
(കേരളകവിത 2007)

(photo courtesy google)

2/11/2010

പുനരധിവാസം


അവര്‍ അറുപതുപേര്‍ .

മൈതാനം ചുറ്റും
മങ്ങിയ വെട്ടങ്ങളില്‍
തിരിയും കണ്‍പേച്ച്‌
അകത്ത്‌ വാക്കില്ലാപ്പകപ്പ്‌ .

കൊട്ടകപ്പടിക്കല്‍
കാനച്ചൂരിലും ഉയര്‍ന്ന പൂമണം
പുറത്ത്‌ കാത്തിരിപ്പ്‌ .

കാക്കാം ഊഴം
ഇക്കുറി തിരക്കേയില്ലെന്നുചിരിച്ച്‌
അദ്ധ്യക്ഷന്‍ .

അറുപതു നാവുകള്‍ മിണ്ടിയതൊപ്പം .
എണ്ണാന്‍ പഠിച്ച കഥ
കൂട്ടിക്കിഴിച്ച്‌ ഉത്തരം പൂജ്യമാവത്‌
മുനകൂര്‍ത്ത പകല്‍ക്കണ്ണുകള്‍
മധുരം നീട്ടും രാക്കയ്യുകള്‍
ലാത്തി വീശിപ്പായിച്ചോന്‍
രാ-മറ പറ്റി വന്നത്‌
പനിച്ചൂടില്‍
പഴച്ചാര്‍ മോന്തിയ കുഞ്ഞിളം ചിരിയില്‍ ,
ആറാള്‍ അടങ്ങിയ വാട്ടം
ഉടല്‍ മറന്നത്‌

വിവസ്ത്രം വാക്കുകള്‍

നൂറ്റൊന്നാവര്‍ത്തിച്ച കുളിയുടെ ഓര്‍മയില്‍
മുഷിഞ്ഞ വേദി
മുറിഞ്ഞ ഗൌളീവാക്കുകള്‍
നിര്‍ജ്ജീവം
എങ്കിലും പിടച്ചില്‍ പഠിച്ചവ
അറിവും ആഹ്വാനവും അഹന്തയും
മേമ്പൊടിക്കല്‍പം അലിവും

തലവര മാറണം
പുതിയ പകല്‍ വരണം
ഉറക്കം കനത്ത കണ്‍പോളകള്‍
ഉച്ചത്തില്‍ ചോദിച്ചു
എന്നിട്ടോാാാ??
തുടങ്ങാം ഒരിടം
എന്നിട്ട്‌.... ?
തൊഴിലൊന്നു നോക്കാം
എന്നിട്ട്‌.. ?
ഇടറാതെ നീങ്ങാം തന്‍കാലില്‍ നില്‍ക്കാം മക്കളെപ്പോറ്റാം
എന്നിട്ടെന്നിട്ട്‌... ?
പൂമണം കണ്‍ചിമ്മിവിളിച്ചു
അറുപതു ജോടിക്കണ്ണില്‍
നിഴല്‍തെളിച്ചം പകപ്പില്ലാവാക്ക്‌

കിനാവില്‍ ഞാനൊരു കുഞ്ഞായി
മുത്തശ്ശി കഥ പറയുകയായിരുന്നു
മുറ്റത്തരികില്‍കിണറ്റുവക്കില്‍
പണ്ടൊരു പാവം അമ്മൂമ്മ
മുണ്ടൊന്നൂ തുന്നാനായ്‌ ചെന്നിട്ട്‌....
എന്നിട്ട്‌... ?
പെട്ടെന്നു തൂശിപോയ്‌ വെള്ളത്തില്
‍എന്നിട്ട്‌... ?
എന്നിട്ടെന്നാല്‍ തൂശികിട്ടുമോ?
അയ്യോ കഷ്ടായി..
കഷ്ടംന്ന്ച്ചാല്‍ തൂശി കിട്ടുമോ.. ?

ഉത്തരം മുട്ടി
ഉറക്കം പോയി
ഞാന്‍ എഴുതിത്തുടങ്ങി

അവര്‍ അറുപതുപേര്‍....

(മാധ്യമം ആഴ്ചപ്പതിപ്പ്‌)

(photo courtesy google)

2/04/2010

പൂവുകളെഴുതിയ സുവിശേഷം






















സ്റ്റാഫ്‌ കൗണ്‍സിലോണം
മാര്‍ക്കിടാനെത്തണം
അത്തം ഈയാണ്ടി-
ലാശുപത്രിയില്‍ .

കാഷ്വാലിറ്റിയിടനാഴിയില്‍
പേറ്റിടത്തൊട്ടിലരികില്‍
ഐ സി യൂവിന്നടഞ്ഞ
വാതില്‍വഴിയില്‍
ഓ. പി. കൗണ്ടറിന്‍
പേരേടുകൂനക്കിടയില്‍
കോവണിച്ചോട്ടില്‍
കൈകാല്‍ നിരന്ന
ലിംബ്‌ സെന്ററില്‍
ചെണ്ടുമല്ലി, ചേമന്തി,
വാടാമുല്ല, ചമ്പങ്കി,
വാളയാര്‍ വരവു വര്‍ണ്ണങ്ങള്‍
വാടും കളങ്ങള്‍.

സ്നേഹം സമത്വം,
സ്വാതന്ത്ര്യം സാഹോദര്യം
മതസഹനസമാധാനപ്പറവകള്‍
പനിക്കാറ്റില്‍
പ്പാറീപൊരുളുകള്‍ .

പുറത്തകത്തും കളമെന്നു
കൈകൂപ്പി
വാതില്‍ക്കാവലാള്‍
മഞ്ഞില്‍ വിളര്‍ത്ത
മഞ്ഞവിരല്‍പ്പൂക്കള്‍
കാല്‍ത്താമര
മുടിക്കറുപ്പില്‍
ചെമ്പരത്തി
ഒരുക്കം തീര്‍ത്തും
വിധി കാത്തും.

കുറ്റിക്കാട്ടില്‍
കൈതപ്പൊന്തയില്‍
ചേറ്റുതോട്ടില്‍
ആറ്റുനീറ്റില്‍
നാടോടി, കാടോടി-
ക്കൊണ്ടുവന്നൊക്കെയും
ചേര്‍ച്ചയിലൊപ്പിച്ച്‌
ചന്തം തികച്ചത്‌.

തര്‍ക്കമില്ലാതെ മാര്‍ക്കിട്ട്‌
സമ്മാനമുറപ്പിച്ച്‌
മോര്‍ച്ചറിപ്പടിയിറങ്ങി

(മാധ്യമം ആഴ്ചപ്പതിപ്പ്‌ )

(photo courtesy google)

12/07/2009

കാറ്റിലുണ്ടച്ഛനെന്നമ്മ..


ചുരം താണ്ടിയ പാണ്ടിക്കാറ്റ്‌
പനമ്പട്ടച്ചെവിയിലൂതി
അമ്മയുടെ ചുണ്ടില്‍
പതിഞ്ഞയീണത്തില്‍ കുമ്മി
മെലിഞ്ഞ വിരലില്‍ താളം
ഒച്ച മറന്ന കാതില്‍
മണമകന്ന മൂക്കില്‍
തിമിരക്കണ്ണില്‍
നിറഞ്ഞും കവിഞ്ഞും കാറ്റ്‌

വൃശ്ചികപ്പൂരാടം
അച്ഛന്റെ ജന്മനാള്‍
മറന്നില്ലമ്മ

കുഞ്ഞിക്കാല്‍ ചവിട്ടി
നീ കിക്കിളിയേറ്റവേ
നിറവയര്‍ നിലംപടിഞ്ഞു
നാക്കിലയില്‍
പിറന്നാ‍ളിനിക്കും
വാത്സല്യക്കാറ്റ്‌'

മറക്കില്ല മകളെന്റെ ജന്മനാള്‍'
അച്ഛന്‍ സ്വകാര്യം പറഞ്ഞതും
അരുമയായ്‌ നീയന്നു പിറന്നതും
തെറ്റാത്തൊരുണ്ണിപ്പിറന്നാള്‍ക്കഥ
എന്നും നിനക്കു മുത്തശ്ശിക്കഥ

കഥയായ്‌ നിറഞ്ഞും അലിഞ്ഞും
ഇപ്പൊഴും വൃശ്ചികക്കാറ്റിലമ്മ
അമ്മ മറന്നൊരു നാളുമാത്രം
മറക്കാന്‍ മറക്കാത്തൊരോര്‍മ്മ മാത്രം

(സാകേതം ഓണപ്പതിപ്പ്‌ (2007))



12/05/2009

സീസ്മോഗ്രാഫ്‌















നീ
നീട്ടും കോപ്പയില്‍
നോക്കാതെ
കൈനീട്ടും നേരം
കണ്ടൂ
തിരനോട്ടം
ഇരമ്പവുമിളക്കവും.
എന്നിട്ടും
എന്തുകൊണ്ടാണാവോ
വിരുന്നുചായയില്‍
പതുങ്ങിയ
സുനാമിയെ
എന്റെ മാപനി
രേഖപ്പെടുത്താഞ്ഞത്‌ !

11/05/2009

തീരുന്നേയില്ല....















നിഴലുകള്‍ക്കിടയില്‍
ആത്മാവൊരെണ്ണം
ഉടല്‍ തിരയുകയാണ്‌

ചാഞ്ഞവെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍ മാഞ്ഞും കാണായി

പുനരപിമരണം ഭയന്ന
ദേഹമോ
എന്നേക്കും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞുമിരിപ്പായി

തിരച്ചില്‍ തന്നെയാണ്‌..

10/05/2009

ഏറിയുമിറങ്ങിയുമങ്ങനെ.....















ഏറ്റത്തിലാര്‍ത്തൂ
തടംതല്ലിയലറിക്കരഞ്ഞൂ
ചിരിച്ചൂ മദിച്ചൂ
മുഖംകറുപ്പിച്ചൂ
നെടുവീര്‍പ്പുതിര്‍ത്തൂ

ഇറക്കമാണുള്ളിലേയ്ക്കുള്ളിലേയ്ക്കൊന്നായ്‌
തിരക്കൈകളൊക്കെ
ചുരുക്കിക്കിപ്പിടിച്ചിങ്ങമര്‍ന്നേ കിടപ്പൂ

എങ്കിലുമിരമ്പാതെ വയ്യ
കാറ്റൂഞ്ഞാലിലാലോലമാടാതെ വയ്യ

9/05/2009

അലക്ക്‌(ആധുനികാനന്തരം)















ഉരുണ്ടുകൂടുന്നുണ്ട്‌

കനം വെയ്ക്കുന്നുണ്ട്‌
പൊറുതിതരാതെ
ഒന്നാകെ പൊരിച്ചും കരിച്ചും
(പരിചയക്കുറവിന്റെ മണം !)
വളരുന്നത്‌ അറിയുന്നുണ്ട്‌.

തിരിഞ്ഞും മറിഞ്ഞും
കമഴ്‌ന്നും മലര്‍ന്നും
ദിവാസ്വപ്നം കണ്ടും ധ്യാനിച്ചും
നീര്‍ക്കോഴിയായി
നിദ്രയില്‍ ‍മുങ്ങാങ്കുഴിയിട്ടും നോക്കി,

കണവനുംകണിയാനും
താന്ത്രികനും മാന്ത്രികനും
മനോവൈദ്യനും കൈയ്യൊഴിഞ്ഞൊടുവില്‍
ഒരു മൊഴിയില്‍
ഒരു വാക്കിന്റെ തലകൊയ്യും കവിക്കൂട്ട്‌
അക്കം പക്കംനോക്കി
അടക്കം പറഞ്ഞു
'ലവന്റെ വരവ്‌, വഴിയൊരുക്കുക'

ക്ളിഷെച്ചിരിക്ക്‌ പൂണൂല്‍
കിളിക്കൊഞ്ചലിനു സുന്നത്ത്‌
അതിശയപ്പിറവിയുടെ അണിയറചര്‍ച്ചയില്‍
സംവിധായന്‍ കവി .
മയില്‍ച്ചിറക്‌,കൊറ്റിക്കാല്‍
ഞാറച്ചുണ്ട്‌,കാക്കക്കരച്ചില്‍
കാരണഭൂതന്‍
ഭാവനയില്‍ കഥയിലെ അരയന്നം

എന്നിട്ടും ശമനമില്ലാതെ വമനേച്ഛ ..
തിരുപ്പിറവിയോ? തഥൈവ!

വച്ചുമാറിയാലോ തമ്മില്‍?
കാമുകന്റെ റോളില്‍ കവി ഉദാരന്‍.

അങ്ങനെയാണ്‌
അയാള്‍ അലക്കു തുടങ്ങുന്നതും
തലമുറിയന്‍വാക്കുകളില്‍
അവളിലെ കവിതകള്‍
ഒന്നൊന്നായി വെളിച്ചപ്പെടുന്നതും

8/05/2009

പൂശാരിയമ്മന്‍















ഈറന്‍തറ്റും
മേലേ പട്ടും
മാറില്‍ നിറയെ കളഭക്കൂട്ടും
ഉച്ചിയില്‍നില്‍ക്കും നാലിഴമുടിയില്‍
തെച്ചിപ്പൂവും തുളസിക്കതിരും
കണ്ണിലെഴുത്തും
ചുണ്ടില്‍ മുറുക്കാൻചോപ്പും
അരിയും നീരും പൂവും
ഊറ്റം വാളാല്‍ തോറ്റിയുണര്‍ത്തിയ
നെറ്റിയില്‍ മഞ്ഞക്കുറി, കുങ്കുമവും
കോമരമൂഴം കാത്തുകിടന്നൂ
*പൂമിതിയുണരും കോവില്‍വഴിയില്‍.

ഒപ്പാരിന്നല തപ്പുംപറയും
ഒപ്പമുയര്‍ന്നൂ ശംഖുമുഴങ്ങീ
നീറ്റുനെരുപ്പിന്‍ ശയ്യയൊരുങ്ങീ
കാറ്റില്‍ ചെന്തീക്കനലു മിനുങ്ങീ.

കോമരമുള്ളില്‍ പോറ്റിയ പെണ്ണോ
കൂടു വെടിഞ്ഞൂ കൂട്ടുപിരിഞ്ഞോള്‍.

അരമണിയില്‍നിന്നുതിരും ചിരിയായ്‌
വിറവാള്‍മുറിവില്‍ മഞ്ഞള്‍ത്തണുവായ്‌
പൂമിതി താണ്ടും കാലിനു വിരിയായ്‌
ചൂടും വേവുമകറ്റും കുളിരായ്‌
കോപം വിത്തായ്‌ പാകീട്ടൊപ്പം
താപമണയ്ക്കാന്‍ വേപ്പിലയായോള്‍
എന്നും തുണയായ്‌ കൂടെ നടന്നോള്‍
നിന്നൂ കോവില്‍വഴിയില്‍ത്തനിയേ

ആടികറുത്തുതിമര്‍ത്തൊരുരാവില്‍
കൂടിയതാണവള്‍ തുണയായൊപ്പം
കോമരമന്നൊരു ചേക്കിടമായീ
കോവിലൊരുങ്ങീ കുംഭമൊരുങ്ങീ
വെളിപാടായീ കല്‍പ്പനയായീ
വഴിയായ്‌ നേര്‍ച്ചകള്‍,കാഴ്ച്ചകളായീ
പൊങ്കല്‍നാളിലുടുക്കും പാട്ടും
പൊന്തീ തകിലടി നാദസ്വരവും
രാവിലൊരുങ്ങീ പൂമിതി
ഭക്തനു നോവറിയാതെ നടത്തീ ദേവി
കനലിന്‍മേലേ കനിവിന്‍ വിരിയായ്‌
കാലടി തഴുകിക്കാത്തൂ ദേവി

എങ്കിലുമൊരുനാളൊരുവെളിപാടി-
ന്നൂറ്റമടങ്ങിയ നേരത്തൊടുവില്‍
കോവിലിലവളെയുമൊറ്റയ്ക്കാക്കി
കോമരമെന്തേ തിരികെപ്പോയീ?

ചെത്തിപ്പൂവിന്‍ ചോപ്പും മങ്ങീ
വിണ്ണിന്‍ ചെന്തീക്കണ്ണു മയങ്ങീ
ഒപ്പാരിന്നൊലി മെല്ലെയടങ്ങീ
തപ്പുംപറയും തേങ്ങിമടങ്ങീ
എന്നും തുണയായ്‌ കൂടെ നടന്നോള്‍
പൊള്ളും വെയിലില്‍ തണലായ്‌ നിന്നോള്‍
ചേക്കയുടല്‍പോയ്‌ താങ്ങുംപോയോള്‍
നില്‍പ്പൂ കണ്ണീര്‍മഴയില്‍ത്തനിയേ
നില്‍പ്പൂ കാണാമറയില്‍ത്തനിയേ.

*പൂമിതി-മാരിയമ്മന്‍ പൊങ്കല്‍ ഉത്സവനാളിലെ ഒരു ചടങ്ങായ കനല്‍ചാട്ടത്തിനായി ഒരുക്കുന്ന ഇടം. കനല്‍ക്കിടക്കയില്‍ കിടക്കുന്ന ദേവിയാണ്‌ അതില്‍ നടക്കുന്ന ഭകതനെ കാക്കുന്നത്‌ എന്നു സങ്കല്‍പം

7/05/2009

ചരിത്രത്തില്‍നിന്നും ഒരു ചുമടുതാങ്ങി















തറവാടിന്റെ
തെക്കേയതിരില്‍
തലയുയര്‍ത്തി നിന്നിരുന്നു .
വാക്കും വരിയും ചേര്‍ക്കാന്‍ പഠിച്ച്‌
വായിച്ചറിഞ്ഞു ,
'പടിഞ്ഞാറേവീട്ടില്‍ നാണിയമ്മ വക' .

അക്കരെക്കണ്ടത്തിലെ കറ്റയ്ക്കും
അയ്യരുടെ കളത്തിലെ കച്ചിയ്ക്കും
അരിക്കാരിയുടെ ഐയ്യാറെട്ടുവട്ടിയ്ക്കും
വെളുത്തേടന്റെ വിഴുപ്പുകെട്ടിനും
ചക്കാട്ടിയുടെ കൊപ്രച്ചുമടിനും
നേരവും കാലവുമൊത്ത്‌ ഇരിപ്പിടം .
ചിറപ്പാടം ചേറാക്കിയ എരുതിനും
ഊര്‍ച്ചക്കാരനും പെണ്ണിനും
വേര്‍പ്പാറ്റാന്‍, പശിതീര്‍ക്കാന്‍ തണലിടം

കരകാട്ടവും കുമ്മാട്ടിയും
കുട്ടിയും കോലും കിസേപ്പിയും
പുടമുറിയും പുറത്തുമാറലും
കളിച്ചു തളര്‍ന്ന ഇടവേളകളില്‍
ഉപ്പും കാന്താരിയും പച്ചപ്പുളിങ്ങയും
നാവിലെരിവായ്‌ പടര്‍ന്നപ്പോഴും
കുളിര്‍ന്നും ഭയന്നും
കളിക്കൂട്ടുകാരന്‌ കാതോര്‍ത്തപ്പോഴും
പിന്നെയൊരു ഋതുപ്പകര്‍ച്ചയില്‍
കളിമുറ്റം അന്യമായപ്പോഴും
സാക്ഷിയായി അവിടെയുണ്ടായിരുന്നു.

വിശ്രമമില്ലാച്ചുമടുകള്‍
നിരത്തില്‍ പായാന്‍തുടങ്ങിയതും
പെരുന്തടിച്ചൂളകളില്‍
പാടത്ത്‌ ചേറ്‌ ഇഷ്ടികച്ചുമപ്പാര്‍ന്നതും
പുല്ലാനിച്ചുമടുമേന്തി പുഴകടന്ന്‌
പെണ്ണുങ്ങളൂം
വേനല്‍പ്പള്ളസ്വര്‍ണ്ണവെള്ളരികളുമായി
എഴുത്തശ്ശന്‍മാരും
ചാന്തും കണ്‍മഷിയും വില്‍ക്കാന്‍
വളച്ചെട്ടികളും വരാതായതും
പിന്നേയും ഏറെക്കഴിഞ്ഞാണ്‌

പച്ച പടര്‍ന്ന പാളന്‍കല്ലുകളില്‍
ചൊറിയന്‍പുഴുക്കള്‍ കൂടൂകൂട്ടി
ഓര്‍മ്മകളുടെ ഒരു ഇരുണ്ടുവെളുപ്പില്‍
അവശേഷിപ്പികളൂം അടയാളങ്ങളുമില്ലാതെ
എല്ലാം മറഞ്ഞുപോയി .


കശേരുക്കള്‍ ഞെരിയുമ്പോള്‍
ഏതാകാശച്ചുമടും താങ്ങാന്‍ കെല്‍പോടെ
ഉയിര്‍ക്കാറൂണ്ട്‌,
ശൂന്യസ്ഥലികളില്‍
പൊടുന്നനെ
ഒരു ചുമടുതാങ്ങി.

(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ മാര്‍ച്ച്‌ 2009)

6/05/2009

ആറാമത്തെ കാവല്‍ക്കാരന്‍















വിശ്വസിക്കുക.
അലംഭാവമാര്‍ന്നും
അഗാധമായും ഉറങ്ങുക.
നാട്ടുവെട്ടമണഞ്ഞോട്ടെ,
രാവിരുള്‍ കനത്തോട്ടെ,
ഉയരം പിളരട്ടെ,
ചെരിവില്‍ പടരട്ടെ,
അകലെ മുഴങ്ങട്ടെ,
ഞങ്ങളില്ലേ? കാവലല്ലേ?

കാഴ്ച്ചയില്‍ മിന്നല്‍വേരാഴ്ത്തി
കേള്‍വിയിലിടികുടുക്കി
മണ്‍മണംകൊണ്ടുമയക്കി
രുചിമുകുളങ്ങളെ മരവിപ്പിച്ച്‌
തൊട്ടുപൊള്ളിച്ച്‌
മഴ തിമര്‍ത്തൂ.

ഇന്ദ്രിയങ്ങള്‍
സംവേദനം മറന്ന കാവല്‍ക്കാര്‍

ദിക്കുകളുടെ
ശരമൂര്‍ച്ചകളില്‍
മൂര്‍ച്ഛിക്കാതെ
അഞ്ചും ജാഗരമാക്കി
ഒരാള്‍.....ആറാമന്‍

5/05/2009

അമ്മച്ചുടല

ശിശിരം, നിലാവ്‌, നക്ഷത്രങ്ങള്‍
അതേ ഒറ്റമേഘം
ഗ്രഹസംഗമാവര്‍ത്തനം.
'ശുഭമീ മുഹൂര്‍ത്തം അന്ന്‌ ചെവിയില്‍ നീ മന്ത്രിച്ചു.

നാള്‍ കുറിച്ചവര്‍ ,കറുപ്പിന്റെ ദൈവങ്ങള്‍
ഗ്രഹങ്ങളെ സ്തംഭിപ്പിച്ചവര്‍.
തിരസ്കരണിയില്‍ മറഞ്ഞും ഗൂഢം ചിരിച്ചും
ആസക്തിയില്‍ ആഭിചാരം നടത്തിയവര്‍.
അറിഞ്ഞില്ല നമ്മള്‍
കരുവറയില്‍ ഉരുവായത്‌
ഇരുട്ടിന്റെ ഭ്രൂണമെന്ന്‌.

കാണുന്നു
നിന്റെ വ്യഥിതനേത്രങ്ങള്‍,
നിശ്ശബ്ദസന്ദേശങ്ങള്‍,
ശ്വാസതാളഗതിവേഗം.
പെയ്തൊഴിയാനുള്ള സംത്രാസം,
വരിയുന്ന കൈയ്യുകളെ വിലക്കുക
മൌനത്താല്‍ ചുണ്ടുകളെ മെടയുക
നോവുകളൊക്കെയും അകമേയടക്കുക
അരുതുനമ്മള്‍ക്കിനിയൊരാവര്‍ത്തനം
തുടരറ്റ പിതൃത്വമായ്‌
തളര്‍ന്ന നീ മുട്ടുമ്പോള്‍
തുറക്കവയ്യ
ഈ വാതില്‍ വിരക്തിയുടെ..
ഈ രാത്രി നിരാസത്തിന്റെ..

' പശ്ചാത്തപിക്കുക
അഥര്‍വ്വത്തിന്റെ തമ്പുരാന്‌ അടിമകിടന്ന
അഭിശപ്തനെച്ചൊല്ലി.
ജനിപ്പിച്ച തെറ്റിനെച്ചൊല്ലി
പ്രാര്‍ത്ഥിക്കുക
അവനുരുവായ ആദിപ്രകൃതിയുടെ
ആവര്‍ത്തനരാത്രിയില്‍
അവനുവേണ്ടി.
അവനു വിലയമരുത്‌
പിറന്നമണ്ണിലും പഞ്ചഭൂതങ്ങളിലും .


കാത്തിരിപ്പുണ്ട്‌

പിറപ്പിന്റെയറയില്‍ അവനായി
കളവും ഒരു പീഠവും

സദൃശമറിയുന്നൂ സദൃശസാന്നിദ്ധ്യം

ആവാഹനവേള.
ആതമദഹനത്തിന്റേയും .


(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ ഡിസംബര്‍ 2008)

4/05/2009

അകത്താര്‌?.. പുറത്താര്‌?

ഇഷ്ടമാണെനിക്ക്‌
സന്ദേശങ്ങളെ .
മേഘം, മയില്‍, അരയന്നം ;
കാവ്യങ്ങള്‍ , കാളിദാസനും .
ഉടലാര്‍ന്ന സന്ദേശമായി
നീ മുന്നിലെത്തുമ്പോള്‍
എന്നിട്ടും ഞാനെന്തു *ജാഗരൂക!

നന്ദി, പ്രിയ എ.എസ്‌ ന്‌ ,കഥയുടെ പീലിക്കെട്ടുഴിഞ്ഞ്‌ ഉണര്‍ത്തിയ വാക്കിനായി.

3/05/2009

മേൽ - വിലാസങ്ങൾ

അവസാനത്തെ അന്തേവാസിയേയും പുറത്താക്കി .

എല്ലാം കഴിഞ്ഞായിരുന്നു കണ്ടത്‌
ഉറക്കറവാതില്‍ മൂലയ്ക്ക്‌ .
ചുമരോടുചേര്‍ന്ന്‌ .
വിരലില്‍ ചുറ്റിയൊട്ടിയിട്ടും
നോവിയ്ക്കാതെ ഇഴവിടുര്‍ത്തി
മുറ്റത്തെ മുല്ലപ്പടര്‍പ്പിലേയ്ക്ക്‌ .

എല്ലാം തയ്യാര്‍ .

അലക്കിവിരിച്ചവ
തേച്ചുമടക്കിയവ
ഊണ്‍മേശ ചൂടാറാതെ
വിരികള്‍ ചുളിയാതെ
അഴുക്കുകൂടയൊഴിഞ്ഞും
പൂപ്പാത്രം നിറഞ്ഞും
അതതിടങ്ങളില്‍.

തറയുടെ മിനുപ്പില്‍ മുഖം നോക്കുന്ന
മേല്‍മച്ചിലെ
കറക്കം നിര്‍ത്തിയ കാത്തിരിപ്പിന്‌
മുഖംമുഷിപ്പ്‌.

''ഒന്നേ ഒന്നിനി ബാക്കി, ഒന്നു ക്ഷമിക്കെ'ന്നു
കണ്ണുചിമ്മി.

ഒട്ടും ഇടപെടാതെ
അകം നേര്‍വരയില്‍ മടക്കി
പുറംവെളുപ്പിലേക്ക്‌

എഴുതുകയാണ്‌.