5/05/2009

അമ്മച്ചുടല

ശിശിരം, നിലാവ്‌, നക്ഷത്രങ്ങള്‍
അതേ ഒറ്റമേഘം
ഗ്രഹസംഗമാവര്‍ത്തനം.
'ശുഭമീ മുഹൂര്‍ത്തം അന്ന്‌ ചെവിയില്‍ നീ മന്ത്രിച്ചു.

നാള്‍ കുറിച്ചവര്‍ ,കറുപ്പിന്റെ ദൈവങ്ങള്‍
ഗ്രഹങ്ങളെ സ്തംഭിപ്പിച്ചവര്‍.
തിരസ്കരണിയില്‍ മറഞ്ഞും ഗൂഢം ചിരിച്ചും
ആസക്തിയില്‍ ആഭിചാരം നടത്തിയവര്‍.
അറിഞ്ഞില്ല നമ്മള്‍
കരുവറയില്‍ ഉരുവായത്‌
ഇരുട്ടിന്റെ ഭ്രൂണമെന്ന്‌.

കാണുന്നു
നിന്റെ വ്യഥിതനേത്രങ്ങള്‍,
നിശ്ശബ്ദസന്ദേശങ്ങള്‍,
ശ്വാസതാളഗതിവേഗം.
പെയ്തൊഴിയാനുള്ള സംത്രാസം,
വരിയുന്ന കൈയ്യുകളെ വിലക്കുക
മൌനത്താല്‍ ചുണ്ടുകളെ മെടയുക
നോവുകളൊക്കെയും അകമേയടക്കുക
അരുതുനമ്മള്‍ക്കിനിയൊരാവര്‍ത്തനം
തുടരറ്റ പിതൃത്വമായ്‌
തളര്‍ന്ന നീ മുട്ടുമ്പോള്‍
തുറക്കവയ്യ
ഈ വാതില്‍ വിരക്തിയുടെ..
ഈ രാത്രി നിരാസത്തിന്റെ..

' പശ്ചാത്തപിക്കുക
അഥര്‍വ്വത്തിന്റെ തമ്പുരാന്‌ അടിമകിടന്ന
അഭിശപ്തനെച്ചൊല്ലി.
ജനിപ്പിച്ച തെറ്റിനെച്ചൊല്ലി
പ്രാര്‍ത്ഥിക്കുക
അവനുരുവായ ആദിപ്രകൃതിയുടെ
ആവര്‍ത്തനരാത്രിയില്‍
അവനുവേണ്ടി.
അവനു വിലയമരുത്‌
പിറന്നമണ്ണിലും പഞ്ചഭൂതങ്ങളിലും .


കാത്തിരിപ്പുണ്ട്‌

പിറപ്പിന്റെയറയില്‍ അവനായി
കളവും ഒരു പീഠവും

സദൃശമറിയുന്നൂ സദൃശസാന്നിദ്ധ്യം

ആവാഹനവേള.
ആതമദഹനത്തിന്റേയും .


(മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ ഡിസംബര്‍ 2008)